Saturday, June 25, 2011

മനോരമയുടെ തലക്കെട്ടുകള്‍

         ഇന്നത്തെ മനോരമ പത്രത്തിന്റെ പ്രധാന തലക്കെട്ട് “ആശ്വാസം നല്‍കാന്‍ കേരളവും” എന്നാണ്. വന്‍ വില വര്‍ദ്ധനവ് വരുത്തിയിട്ട് അതില്‍ ചെറിയൊരു കുറവ് വരുത്തുന്നത് ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന്റെ ഒരു വലിയ നേട്ടമായി കാണിക്കുവാനുള്ള മനോരമയുടെ ശ്രമം മാത്രമാണിത്. നികുതി കുറയ്ക്കുന്നതിനെപ്പറ്റി ആലോചിക്കുമെന്ന് പറഞ്ഞത് തന്നെ ഇത്ര വലിയ തലക്കെട്ടായപ്പോള്‍ നികുതി കുറച്ച് കഴിയുമ്പോള്‍ അതിനായി പ്രത്യേക സപ്ലിമെന്റ് തന്നെ ഇറക്കുമായിരിക്കും. ഇന്റ്റര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ കീഴിലുള്ള കോളേജുകളുടെ ചുവട് പിടിച്ച് മറ്റ് കോളേജുകളും 100 ശതമാനം സീ‍റ്റുകളിലും ഒരേ ഫീസ് ഈടാക്കുമെന്ന് പറഞ്ഞതൊക്കെ മനോരമ മുന്‍ പേജില്‍ നിന്ന് മുക്കി അകത്തെ അപ്രധാന വാര്‍ത്തയാക്കി. കോണ്‍ഗ്രസ് താത്പര്യം + സഭാ താത്പര്യം + മുതലാളിത്ത താത്പര്യം = മനോരമ എന്നാണോ?

Sunday, May 8, 2011

ഐ.പി.എല്‍- ഇതെന്ത് ലീഗ്

       ഇംഗ്ലീഷ് പ്രീമിയര്‍ ലീഗെന്നോ സ്പാനിഷ് ലീഗെന്നോ കേള്‍ക്കുമ്പോഴുള്ള ആ സുഖം ഇന്‍ഡ്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന് ഇത്തവണയില്ല. കാരണം ഇത് ലീഗാണെന്ന് ആര് പറഞ്ഞു, ബി.സി.സി.ഐ അല്ലാതെ. എല്ലാ ടീമുകളും പരസ്പരം ഹോം-എവേ മാച്ചുകള്‍ കളിച്ചാണ് ലീഗില്‍ ശരിക്കുള്ള വിജയിയെ കണ്ടെത്തുന്നത്.  മുന്‍ ഐ.പി.എല്ലില്‍ തന്നെ ലീഗ് മത്സരങ്ങള്‍ കഴിഞ്ഞ് സെമിയും ഫൈനലും നടത്ത് ലീഗിന്റെ ആത്മാവ് നശിപ്പിച്ചാണ് വിജയിയെ കണ്ടെത്തിയിരുന്നത്. ഇത്തവണ അതും കടന്നു. കുറെ ടീമുകള്‍ തമ്മില്‍ രണ്ട് മത്സരം കളിക്കും. മറ്റ് ചില ടീമുകള്‍ തമ്മില്‍ ഒരു മത്സരം മാത്രം. പിന്നെ എന്തോ ഒരു പ്ലേ ഓഫ്. എനിക്കൊന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും മനസ്സിലായോ?

Friday, April 22, 2011

പരിണാമം - ഒരു വക്രബുദ്ധിക്ക് ചെവി കൊടുക്കേണ്ടതുണ്ടോ?

         ആധുനിക ശാസ്ത്രത്തിന്റെ വളര്‍ച്ച കണ്ട പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവശാസ്ത്രത്തിലുണ്ടായ  ഒരു വിപ്ലവം ആയിരുന്നു ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം. The Origin of Species അന്നുവരെയുണ്ടായിരുന്ന പല സംശയങ്ങള്‍ക്കും ഉത്തരം തന്നു. ഡാര്‍വിന്റെ നിരീക്ഷണങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെ മാറ്റി മറിച്ചു.
         ഇവിടെ ചിലര്‍ നമ്മെ പതിനെട്ടാം നൂറ്റാണ്ടിലേക്ക് നയിക്കുവാന്‍ ശ്രമിക്കുന്നു. മേലനങ്ങാതെ കഴിയാല്‍ എന്തെല്ലാം വഴികളാണ് ഓരോരുത്തരും കണ്ടെത്തുന്നത്. വക്രസിദ്ധാന്തങ്ങള്‍ എഴുതിയിരുന്നാല്‍ മാത്രം മതി, ലക്ഷങ്ങളും കോടികളും കൊണ്ട് മറിക്കുവാന്‍ ആളുകളുള്ളപ്പോള്‍. എല്ലാം ഒരാള്‍ ഒറ്റയടിക്ക് സൃഷ്ടിച്ചു. (നോക്കിയും കണ്ടും സൃഷ്ടിച്ചതായിരുന്നുവെങ്കില്‍ ഇത്തരം വക്രബുദ്ധികള്‍ സൃഷ്ടിക്കപ്പെടില്ലായിരുന്നുവല്ലോ). ഇത്തരക്കാരാണ് വെറുക്കപ്പെടേണ്ടവര്‍. സമൂഹത്തിനേറ്റ ശാപത്തിന്റെ അടയാളങ്ങള്‍.

Friday, March 25, 2011

ദക്ഷിണാഫ്രിക്കയും വീണു


നോക്കൌട്ട് റൌണ്ടുകളില്‍ പുറത്താവുകയെന്ന ദക്ഷിണാഫ്രിക്കന്‍ ചരിത്രം വീണ്ടും തുടരുന്നു. ഇത്തവണ ന്യൂസിലന്റിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക മടങ്ങുന്നു. ന്യൂസിലന്റ്റിനെ 221 എന്ന ചെറിയ സ്കോറില്‍ ഒതുക്കുവാനായെങ്കിലും അതെത്തിപ്പിടിക്കുവാന്‍ അവര്‍ക്ക് കഴിയാതെ പോയി. അങ്ങനെ ഒരു വമ്പന്‍ ടീം കൂടി ലോകകപ്പില്‍ നിന്ന് വിടചൊല്ലി.
ഇനി നാളെ ഇംഗ്ലണ്ടോ ശ്രീലങ്കയോ?

Thursday, March 24, 2011

അയ്യോ പോയേ.. ഓസീസ് പോയേ..

അങ്ങനെ ഓസ്ട്രേലിയ 12 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം അഴിച്ച് വച്ചു. ഇന്ത്യയാകട്ടെ ഒന്നാം റാങ്ക് കാരും ലോകചാമ്പ്യന്മാരുമായ ഓസ്ട്രേലിയയെ കെട്ട് കെട്ടിച്ച് സെമിയിലുമെത്തി. ഇനി പാകിസ്ഥാനോട്. യുവരാജ് ശരിക്കും മഹാരാജ് ആയി. ഇന്ത്യയുടെ ഏഴ് കളികളില്‍ നാലിലും ഇന്ത്യ ജയിച്ച അഞ്ച് കളികളിലില്‍ നാലിലും മാന്‍ ഓഫ് ദ മാച്ച്. സച്ചിനാകട്ടെ ഏകദിന ക്രിക്കറ്റില്‍ 18000 റണ്‍സ് തികച്ചു. കൂടാതെ ഈ ടൂര്‍ണമെന്റ്റിലെ ഇപ്പോഴത്തെ ടോപ് സ്കോററുമായി.

Friday, November 12, 2010

മൌദൂദിയെ ബംഗ്ലാദേശിൽ നിരോധിച്ചു.

മൗദൂദി 'വായന'കള്‍ക്ക് രാഹുകാലം
(മാതൃഭുമിയില്‍ നിന്ന് )
(
വി.എസ്. സനോജ്‌


jihad is at the same time
offensive and defensive-
maulana maududi



ജമാ അത്ത് ഇസ്‌ലാമി അടക്കമുള്ള നിരവധി മുസ്‌ലീം സംഘടനകളുടെ ആത്മീയാചാര്യന്‍ മൗലാന മൗദൂദിയുടെ പുസ്തകങ്ങള്‍ ഇസ്‌ലാമിക ഭൂരിപക്ഷമുള്ള ബംഗ്ലാദേശില്‍ നിരോധിച്ച വാര്‍ത്ത പൊതുവില്‍തന്നെ കൗതുകവും അമ്പരപ്പുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പക്ഷേ നിരോധിച്ചത് പാകിസ്താനല്ല ബംഗ്ലാദേശാണ് എന്നതുകൊണ്ട് അത്ര വലിയ ഞെട്ടലിന് കാരണവുമില്ല. പാകിസ്താനെ പോലെയല്ല ബംഗ്ലാദേശ് എന്നതുകൊണ്ടാണത്. പക്ഷേ മൗദൂദിയുടെ അടിസ്ഥാന ആശയങ്ങളെ ഉപജീവിച്ച് രൂപമെടുത്ത ജമാ അത്ത് ഇസ്‌ലാമി സജീവമായി പ്രവര്‍ത്തിക്കുകയും സക്രിയമായി സമൂഹത്തില്‍ ഇടപെടുകയും ചെയ്യുന്ന കേരളത്തില്‍ പോലും അത് വലിയ വാര്‍ത്താപ്രാധാന്യം നേടിയില്ല എന്നതാണ് അതിലും അത്ഭുതം. 

പാകിസ്താനിലും ബംഗ്ലാദേശിലും ശക്തമായ സാന്നിധ്യവും പ്രവര്‍ത്തനവുമുള്ള സംഘടനയാണ് ജമാ അത്ത് ഇസ്‌ലാമി. ബംഗ്ലാദേശിലെ പള്ളികളിലോ ലൈബ്രറികളിലോ ഇനി മൗദൂദിയുടെ പുസ്തകങ്ങള്‍ ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന്റെ ഉത്തരവ്. ഒരു പുസ്തകത്തെ നിരോധിക്കാന്‍ കഴിയുന്നതിന്റെ പ്രായോഗിക സാധ്യത സംബന്ധിച്ച് സംശയം തോന്നാമെങ്കിലും നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിന്റെ കൗതുകം തന്നെയാണ് അതിന്റെ വാര്‍ത്താപ്രാധാന്യവും. 

തീവ്രവാദപരമായ നിലപാടുകള്‍ ഉയര്‍ത്തുന്ന വാദഗതികളാണ് പുസ്തകങ്ങളിലുള്ളതെന്ന് കണ്ടാണ് പുസ്തകം നിരോധിച്ചതെന്ന് സര്‍ക്കാരിന്റെ കീഴിലുള്ള ഇസ്‌ലാമിക ഫൗണ്ടേഷന്‍ നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സമാധാന ശൈലിയ്ക്കും ചിന്താധാരകള്‍ക്കും എതിരായ സങ്കല്‍പ്പനങ്ങളാണ് സയീദ് അബുല്‍ അല മൗദൂദിയുടെ ആശയങ്ങളില്‍ ഉള്ളതെന്ന് ഇസ്‌ലാമിക് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ജനറല്‍ ഷമീം മുഹമ്മദ് അഫ്ജല്‍ പറയുന്നു. 



മൗദൂദിയുടെ ആശയങ്ങള്‍ അനുവര്‍ത്തിക്കുന്ന പല സംഘടനകളും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വ്യാപകമാണെന്നും ഷമീം മുഹമ്മദ് ബി.ബി.സി.ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്. അവാമി ലീഗ് ഭരിക്കുന്ന ബംഗ്ലാദേശില്‍ ഏതായാലും രൂക്ഷവിമര്‍ശനത്തിന് കാരണമായിട്ടുണ്ട് പുസ്തക നിരോധനം. രാജ്യത്തെ 24,000 വരുന്ന ലൈബ്രറികളില്‍ നിന്ന് എത്രയും വേഗത്തില്‍ പുസ്തകങ്ങള്‍ നീക്കം ചെയ്യാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. സര്‍ക്കാര്‍ തീരുമാനം ഇസ്‌ലാമിനെതിരായ നീക്കമാണെന്ന് ജമാ അത്ത് നേതാവ് എടിഎം അഹ്‌സറുല്‍ ഇസ്‌ലാം പ്രതികരിച്ചു. 

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ തീവ്രവാദം ശക്തമാകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്. ബംഗ്ലാദേശില്‍ ശക്തമാകുന്ന തീവ്രവാദ പ്രവണതകളെ ചെറുക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെങ്കിലും അത് ഒരു പുസ്തകം നിരോധിച്ചതുകൊണ്ട് മാത്രം പ്രതിരോധിക്കാന്‍ കഴിയുന്നതാണോ എന്ന ചോദ്യവും പ്രസക്തമാണ്. എന്നാല്‍ നിരോധനത്തിന് ചില രാഷ്ട്രീയമായ ചേരിതിരിവുകള്‍ കാരണമാണെന്നാണ് ചില മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. 

മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഭിന്നാഭ്രിപായങ്ങളും തര്‍ക്കങ്ങളും ബംഗ്ലാദേശില്‍ ഉണ്ടെങ്കിലും ഇത് അവിടെ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല എന്നതാണ് സത്യം. തീവ്രവാദ നിലപാടുള്ള ചില ഇസ്‌ലാമിക സംഘടനകളുടെ രാഷ്ട്രീയവും പ്രായോഗിക സമീപനങ്ങളുമെല്ലാം രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്ന കേരളത്തില്‍ മൗദൂദി ഒരു പ്രധാന ചര്‍ച്ചാ വിഷയം തന്നെയാണ്. താലിബാനും അല്‍ഖ്വെയ്ദയുമെല്ലാം പ്രവര്‍ത്തിക്കുന്നത് മൗദൂദിയുടെ പുസ്തകം വായിച്ചിട്ടല്ലെന്നും പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ പുസ്തകം മാത്രം നിരോധിക്കുന്നത് എന്നുമാണ് നിരോധനത്തെ എതിര്‍ക്കുന്ന സംഘടനകള്‍ക്കും ചില മാധ്യമങ്ങള്‍ക്കും ചോദിക്കാനുള്ളത്. ഈ ചോദ്യവും പ്രസക്തമാണ്. 

അമ്പതും അറുപതും വര്‍ഷമായി മൗദൂദിയുടെ പുസ്തകങ്ങളും ആശയങ്ങളും ലോകത്തുണ്ട്. എന്നിട്ട് എന്ത് കുഴപ്പമാണ് ഉണ്ടായത് എന്നാണ് നിരോധനത്തെ എതിര്‍ക്കുന്നവരുടെ ചോദ്യം. മാത്രമല്ല ഇതിന്റെ പേരില്‍ കൂടുതല്‍ സംഘര്‍ഷ സാധ്യതകള്‍ക്ക് അത് വഴിതെളിയിക്കുമെന്നും ആശങ്കയുണ്ട്. 

ജനസംഖ്യയില്‍ 90 ശതമാനം മുസ്ലിങ്ങളുള്ള ബംഗ്ലാദേശില്‍ സര്‍ക്കാരിന്റെ തീരുമാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 'നൊട്ടോറിയസ് റാഡിക്കല്‍ മുസ്‌ലീം ഐഡിയോളജിസ്റ്റ്' എന്നാണ് മൗദൂദിയെ പാശ്ചാത്യ-ജനാധിപത്യ രാജ്യങ്ങളും പുരോഗമന-ഇടതുപക്ഷ പ്രസ്ഥാനങ്ങളും വിലയിരുത്തുന്നത്. തീവ്രചിന്താഗതിക്കാരനായ ഇസ്‌ലാമിക മൗലികവാദിയാണ് അദ്ദേഹം. മതമൗലികവാദവും കൃത്യമായി ഇസ്‌ലാമിക രാഷ്ട്രവാദം ഉയര്‍ത്തുന്ന ചിന്താധാരകളും പ്രത്യയശാസ്ത്രവുമാണ് മൗദൂദിയന്‍ സിദ്ധാന്തത്തിന്റെ അടിത്തറ. 

1903 ല്‍ ജനിച്ച 1979 ല്‍ ലോകത്തോട് വിടപറഞ്ഞ മൗദൂദി എഴുതിയ പുസ്തകങ്ങള്‍ ലോകത്തെ തീ പിടിപ്പിക്കാന്‍ പോന്നവയാണെന്നാണ് പ്രധാന വിമര്‍ശനം. കേരളത്തില്‍ ലീഗ് അടക്കമുള്ള മുസ്‌ലീം ഭൂരിപക്ഷ പ്രാതിനിധ്യമുള്ള സംഘടനകള്‍ പ്രകടമായ അര്‍ത്ഥത്തില്‍ തത്വത്തിലെങ്കിലും ജമാ അത്ത് ഇസ്‌ലാമിക്കും മൗദൂദിയന്‍ പരികല്‍പ്പനകള്‍ക്കും എതിരാണ്. അതേസമയം ലോകത്ത് മൗലിക-തീവ്ര നിലപാട് പുലര്‍ത്തുന്ന ഇസ്‌ലാം അടിസ്ഥാന സംഘടനകളിലും പണ്ഡിതരിലും വലിയ സ്വാധീനം ചെലുത്താന്‍ മൗദൂദിക്ക് കഴിഞ്ഞിട്ടുമുണ്ട്. 

1927 ലാണ് മൗദൂദിയുടെ ആദ്യപുസ്തകം പുറത്തിറങ്ങുന്നത്. ജിഹാദ് ഇന്‍ ഇസ്‌ലാം എന്നാണ് പുസ്തകത്തിന്റെ പേര്. അധികാര-മൂലധന വ്യവസ്ഥകളെ അട്ടിമറിക്കാന്‍ കഴിയാവുന്ന തരത്തില്‍ ശക്തമായി ഇസ്‌ലാം വളരണമെന്ന് ആദ്യപുസ്തകത്തില്‍ തന്നെ മൗദൂദി വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. അതിന് വേണ്ടി ഏത് സാമൂഹ്യനിയമങ്ങളേയും മുന്‍വിധികളേയും പ്രതിരോധിക്കുകയോ തകര്‍ക്കുകയോ ചെയ്യാമെന്നും പറയുന്നു. 1971 ലെ യുദ്ധത്തിന് ശേഷം രൂപീകരിക്കപ്പെട്ടതാണ് ബംഗ്ലാ-ഭരണവ്യവസ്ഥ. ഭരണകൂടവും ജനസാമാന്യവും തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ കെടുതികള്‍ ഏറെ അനുഭവിച്ചിട്ടുണ്ട്. 

സാങ്കേതികമായി പറഞ്ഞാല്‍ ബംഗ്ലാദേശ് ഇന്നൊരു മതനിരപേക്ഷ രാഷ്ട്രമാണ്. അവരുടെ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്ത ഭേദഗതി മാസങ്ങള്‍ക്ക് മുമ്പാണ് ബംഗ്ലാദേശ് സുപ്രീംകോടതി റദ്ദാക്കിയത്. മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെ നിരോധിക്കാനാണ് സര്‍ക്കാര്‍ ഇനി മുന്നോട്ടുപോകുന്നത്. ജമാ അത്ത് ഇസ്‌ലാമിയും അതില്‍ നിരോധിക്കപ്പെട്ടേക്കാം എന്നാണ്് സൂചന. പുതിയ നീക്കങ്ങള്‍ അവരേ വെറുതെയിരുത്തില്ലെന്ന് ഉറപ്പ്. 

സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടോടെ കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ പിന്തുണയോടെ യുദ്ധാനന്തരം അധികാരത്തില്‍ വന്ന ഷെയ്ഖ് മുജിബൂര്‍ റഹ്മാനേയും കുടുംബത്തെയേും വധിച്ചുകൊണ്ട് മൗലികവാദം അടിച്ചേല്‍പ്പിക്കുകയാണ് 70 കളുടെ മധ്യത്തില്‍ ബംഗ്ലാദേശില്‍ നടന്നത്. സിയാവുള്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മതനിരപേക്ഷത എന്ന നിര്‍വചനം എടുത്തുകളഞ്ഞ് ജനാധിപത്യ-സോഷ്യലിസ്റ്റ് സങ്കല്‍പ്പങ്ങളുടെ മുന ഒടിച്ചുകളഞ്ഞത്. 

എന്നാല്‍ പിന്നീട് അഫ്ഗാനിലേയും പാകിസ്താനിലേയും ശക്തമായ തീവ്രവാദ രൂപത്തിന്റെ ബഹിര്‍ഗമനം പല വിധത്തില്‍ ബംഗ്ലാദേശ് അനുഭവിച്ചിട്ടുണ്ടെന്നതിന് അവരുടെ ചരിത്രവും വര്‍ത്തമാനവും തന്നെ സാക്ഷി. 1971-ലെ യുദ്ധകാലത്ത് പങ്കെടുത്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാ അത്ത് ഇസ്‌ലാമിയുടെ അഞ്ച് പ്രമുഖ നേതാക്കളാണ് ആരോപണവിധേയരാകുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തത്. ബംഗ്ലാദേശില്‍ ശക്തമായ സംഘടനയായിട്ടും 2010 ല്‍ തന്നെ 65 ഓളം ജമാ അത്ത് നേതാക്കള്‍ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

റഹ്മാന്‍ നിസാമിയാണ് ഇപ്പോഴത്തെ ജമാ അത്ത് നേതാവ്. ബംഗ്ലാദേശില്‍ ഏകദേശം 2,70,000 പള്ളികളുണ്ട്. ഇതില്‍ നല്ലൊരു ശതമാനം സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പള്ളികളാണ്. സര്‍ക്കാര്‍ തീരുമാനം കൊണ്ട് മാത്രം നിരോധിക്കാവുന്നതോ വായിക്കപ്പെടാതെ പോകുന്നതോ അല്ല പുസ്തകങ്ങള്‍ എന്നതുകൊണ്ട് ഒരു രാഷ്ട്രീയ തീരുമാനം എന്ന നിലയില്‍ മാത്രമാണ് പലരും ഈ മൗദൂദി നിരോധനത്തെ നോക്കിക്കാണുന്നത്. 

ജന്മം കൊണ്ട് മൗദൂദി ഇന്ത്യക്കാരനാണെങ്കിലും പാകിസ്താനായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല. മതപണ്ഡിതന്‍, മൗലികവാദപരമായ ചിന്തകളുള്ള രാഷ്ട്രീയ ചിന്തകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളിലാണ് മൗദൂദിയെ ലോകം വിശേഷിപ്പിക്കുന്നത്. 1903 സെപ്തംബര്‍ 25 ന് ഇന്ത്യയിലെ ഔറംഗബാദില്‍ ജനിച്ചു. 1918 ല്‍ ബിജ്‌നൂര്‍ പത്രത്തിലൂടെ പത്രപ്രവര്‍ത്തനജീവിതം ആരംഭിച്ച അദ്ദേഹം ജബല്‍പൂരില്‍ നിന്നുള്ള ഡെയിലി ടൈംസ് പത്രത്തിലേക്ക് മാറി. 

പിന്നീട് മുസ്‌ലീം എന്ന പത്രത്തിന്റെ പത്രാധിപരായി. അപ്പോഴേക്കും മതപാണ്ഡിത്യം നേടിയ മൗദുദി മതപ്രബോധനത്തിലും ശ്രദ്ധാലുവായിരുന്നു. 1925 ല്‍ അല്‍ ജമീയ പത്രത്തില്‍ എഡിറ്ററായി ചുമതലയേറ്റു. 1927 ല്‍ ജിഹാദി ആഹ്വാനവുമായി ആദ്യപുസ്തകവും പുറത്തിറങ്ങി. 1941 ല്‍ ജമാ അത്ത് ഇസ്‌ലാമിയും സ്ഥാപിച്ചു. ജമാ അത്തിന്റെ ആദ്യ അമീര്‍ ആയി മൗദൂദി മാറി. പിന്നീടുള്ള പ്രവര്‍ത്തനമണ്ഡലം പാകിസ്താനായി മാറി. നിരവധി പുസ്തകങ്ങളും ലേഖനങ്ങളും പ്രബോധനങ്ങളും മൗദൂദിയുടെ ആശയത്തില്‍ പിറവികൊണ്ടു. എല്ലാ രംഗത്തും ഇസ്‌ലാമിക നിയമങ്ങള്‍ നടപ്പാക്കാന്‍ മുറവിളി കൂട്ടിയ അദ്ദേഹം 1948 ല്‍ ജയില്‍ ശിക്ഷയും അനുഭവിച്ചു. 

ശരി അത്ത് നിയമങ്ങള്‍ക്ക് മാത്രമേ യഥാര്‍ത്ഥ ഇസ്‌ലാമിക സമൂഹത്തെ മാറ്റിത്തീര്‍ക്കാന്‍ കഴിയുകയുള്ളൂവെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം ജനാധിപത്യ-ഭരണവ്യവസ്ഥകളെ നിരസിച്ചു. ആയിരത്തോളം തീപ്പൊരി ചിതറുന്ന മതപ്രസംഗങ്ങള്‍, നൂറിലധികം പുസ്തകങ്ങള്‍ ഇതായിരുന്നു മൗദൂദിയുടെ ബൗദ്ധികസമ്പത്ത്. ഇത് പലതും ഇസ്‌ലാം വിഭാഗത്തിന് പുറത്തുള്ള ജനസമൂഹത്തിനും മതങ്ങള്‍ക്കും എതിരായിരുന്നു. ഈജിപ്തിലെയും പലസ്തീനിലെയും ചില ചിന്തകര്‍ മുതല്‍ ഇറാനിലെ ആയത്തൊള്ള ഖുമൈനി വരെ ഈ ആശയങ്ങളുടെ പേരില്‍ മൗദൂദിയോട് അനുഭാവം പുലര്‍ത്തി. 

ഖുറാന് തന്റേതായ ശൈലിയുള്ള പുതിയ തര്‍ജ്ജമയും ആഖ്യാനവും അദ്ദേഹം രചിച്ചു. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത മതരാഷ്ട്രവാദം ഉയര്‍ത്തിയ അദ്ദേഹം ഭരണ പുനസ്ഥാപനവുമാണ് വിശുദ്ധയുദ്ധം അഥവാ ജിഹാദ് എന്ന് പ്രചരിപ്പിച്ചത് ഒട്ടേറെ ശത്രുക്കളെയും സൃഷ്ടിച്ചു. 1964 ല്‍ വീണ്ടും ജയില്‍ശിക്ഷ അനുഭവിച്ച മൗദൂദി 1979 ല്‍ അമേരിക്കയില്‍ ചികിത്സക്കിടയിലാണ് ലോകത്തോട് വിട പറഞ്ഞത്. ലാഹോറിലാണ് സംസ്‌കരിച്ചത്. എക്കാലവും വിവാദങ്ങളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമാണ് മൗലാന മൗദൂദിയെങ്കിലും ആദ്യമായാണ് ഒരു രാജ്യം അദ്ദേഹത്തിന്റെ പുസ്തകങ്ങളും മറ്റ് ലേഖനങ്ങളും നിരോധിക്കുന്നത്. ഇസ്‌ലാമിക ഭൂരിപക്ഷ രാജ്യത്തിലാണ് അതുണ്ടായത് എന്നൊരു ഭിന്നസവിശേഷതയും ഇതിനുണ്ട്്. 

ഭിന്നമായ കാരണങ്ങളാല്‍ ലോകത്ത് നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഹിറ്റ്‌ലര്‍, അലക്‌സാണ്ടര്‍ സോള്‍െഷനിത്സിന്‍, ജോര്‍ജ് ഓര്‍വെല്‍, അല്‍ഡസ് ഹക്‌സിലി, വോള്‍ട്ടയര്‍, നബക്കോവ്, കാഫ്ക, ചെക്കോവ്, നീഷെ, ബട്രാന്‍ഡ് റസ്സല്‍, ഡി.എച്ച് ലോറന്‍സ്, ബോറിസ് പാസ്റ്റര്‍നാക്, സല്‍മാന്‍ റുഷ്ദി, തസ്‌ലീമ നസ്‌റീന്‍ എന്നിവര്‍ മുതല്‍ അരുന്ധതി റോയിയും നോം ചോംസ്‌കിയും വരെ ഇത്തരത്തില്‍ നിരോധിക്കപ്പെട്ട രചനകളുടെ വ്യാഖ്യാതാക്കളാണ്. ഇവയില്‍ പലതും വിമത രാഷ്ട്രീയ-ലൈംഗിക ശൈലികളുടെ പേരില്‍ നിരോധിക്കപ്പെട്ടവരാണ്. എന്നാല്‍ മൗദൂദിയുടേത് മതശാസനകളുടെ പേരിലാണ്.

കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരിലും പെയിന്റിങുകളുടെ പേരിലും കുരിശിലേറ്റപ്പെട്ടവരും കുറവല്ല. സിനിമകള്‍ക്കും ഇത്തരത്തില്‍ പല കാരണത്താല്‍ പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ട വലിയ ചരിത്രമുണ്ട്. ഏതായാലും പ്രവാചകനെ നിന്ദിച്ചുവെന്നതിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടുകയും അത് വിവാദമാകുകയും ചെയ്ത് ചൂടുപിടിച്ച സംവാദങ്ങള്‍ നടക്കുന്ന കേരളത്തില്‍ എന്തുകൊണ്ടോ മൗദൂദിയന്‍ പുസ്തക നിരോധനത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചില്ല. 

മതനിരപേക്ഷതയിലേക്ക് തിരികെപ്പോകാന്‍ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ലഭിക്കുമെന്ന് ഉറപ്പാണ്. അതേസമയം മൗദൂദി സ്ഥാപിച്ച ജമാ അത്ത് ഇസ്‌ലാമി ബംഗ്ലാദേശിലെ ഏറ്റവും വലിയ മതരാഷ്ട്രീയകക്ഷിയാണ് എന്നത് ചില്ലറ കലഹത്തിലൊന്നും നിരോധനം തീരില്ല എന്നതിന്റെ സൂചന നല്‍കുന്നു.

എന്നാല്‍ സാങ്കേതിക നിരോധനങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കിലും പ്രസ്ഥാനങ്ങള്‍ പേരുമാറിയും പുസ്തകങ്ങള്‍ ചട്ടമാറിയും ഇറക്കാമെന്നിരിക്കെ സാമൂഹികമായ അര്‍ത്ഥത്തില്‍ ഒരു ആശയം നിരോധിക്കാന്‍ കഴിയുന്നതെങ്ങനെ എന്ന ചോദ്യം പ്രസക്തം. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും ജമാ അത്തും ചേര്‍ന്ന് സൃഷ്ടിക്കാന്‍ പോകുന്ന പ്രതിഷേധ പ്രളയത്തില്‍ പഴയ പോരാളി മുജിബുര്‍ റഹ്മാന്റെ മകള്‍ ഷൈയ്ഖ് ഹസീനയും അവരുടെ പരിഷ്‌കാരങ്ങളും ഒലിച്ചുപോകാതിരിക്കട്ടെ.